കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മത്സരിക്കുന്നത് അംഗീകാരമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഇ.ടി. ടൈസൺ. സ്ഥാനാർഥിത്വത്തിൽ അഭിമാനമുണ്ടെന്നും ടൈസൺ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്ത് കൊണ്ടുവന്ന ധാരാളം വികസന പ്രവർത്തനങ്ങളുണ്ട്. അത് എല്ലാ മേഖലയിലും ഉണ്ട്. അതുകൊണ്ട് തന്നെ ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഇ.ടി. ടൈസൺ കൂട്ടിച്ചേർത്തു.
ഈ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ നിരവധിയാണ്. അത് തന്നെയാണ് മത്സരിക്കാൻ ആത്മവിശ്വാസം നൽകുന്നത്. അത് എല്ലാം മാനവികതയിൽ ഊന്നിയ വികസനങ്ങളാണ് എന്നതാണ് പ്രധാനം. അത് തിരിച്ചറിയാൻ ഏത് മണ്ഡലത്തിലുള്ളവർക്കും കഴിയുമെന്നാണ് വിശ്വാസം.
എല്ലാ ജനവിഭാഗങ്ങൾക്കും ക്ഷേമകരമായ പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിന്ന് കഴിഞ്ഞു. അതുകൊണ്ട് തന്നെ വലിയ ആത്മവിശ്വാസമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്നും ടൈസൺ പറഞ്ഞു.
"തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ നിർണയിക്കുന്നത് പാർട്ടിയാണ്. അത്തരത്തിലുള്ള ആലോചനയുടെ ഭാഗമായാണ് എന്നെ സ്ഥാനാർഥിയാക്കിയത്. ഓരോ സ്ഥാനാർഥികളെയും തീരുമാനിക്കുന്നത് സാധ്യതകളുടെ അടിസ്ഥാനത്തിലാണ്.'-ടൈസൺ പ്രതികരിച്ചു.
കേരളത്തിലെ ഏറ്റവും ഗൗരവമായ മത്സരത്തിന് തയാറാകണം എന്ന് പാർട്ടി പറയുമ്പോൾ അത് എനിക്ക് അംഗീകാരമാണെന്നും ഇ.ടി. ടൈസൺ പറഞ്ഞു.